മസ്കറ്റ്. സലാം എയറിന്റെ മസ്കറ്റ്- കോഴിക്കോട് സര്‍വീസിനു ഇന്ന് തുടക്കമാകും.
രാത്രി 10.30ന് മസ്ക്കറ്റിൽ നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് നാളെ (ഡിസംബര്‍ 17) മുതലാണ് മസ്കറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും സര്‍വീസ് നടത്തും. തിരുവനന്തപുരം, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നൗ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും മസ്കറ്റിൽ നിന്ന് നേരിട്ട് സര്‍വീസുകള്‍ നടത്തും.
കോഴിക്കോട് നിന്ന് പുലർച്ചെ 04.05ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ ആറിന് മസ്കറ്റിൽ എത്തും. തിരുവനന്തപുരം സർവീസ് ജനുവരി മൂന്ന് മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട് വീതം സർവീസുകളായിരിക്കും ഉണ്ടാവുക. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും.
മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ 65-80 റിയാലിനും ഇടക്കാണ്. ഈ ടിക്കറ്റ് എടുക്കുന്നവർക്ക് 20 കിലോ ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗുമാണ് കൊണ്ടു പോവാൻ കഴിയുക. പത്ത് റിയാൽ അധികം നൽകി ടിക്കറ്റെടുക്കുകയാണെങ്കിൽ 30 കിലോ ലഗേജ് കൊണ്ട് പോകാൻ കഴിയും.

