താമരശ്ശേരി.കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ബുധനാഴ്ച രാത്രി കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് മാവൂർ സ്വദേശി.
പാറക്കൽ പരിയാരം മരക്കാർ വീട്ടിൽ റഷീദ(35)യാണ് മരിച്ചത്. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. 18 വയസുള്ള പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഒൻപതും പതിനാലും വയസ് പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.
റഷീദയെ കൂടാതെ മുഹമ്മദ് ഷിഫിൻ, മുഹമ്മദ് ഷാൻ, അസ്ലം, ജിംഷാദ്, മുഹമ്മദ് നിഷാദ്, റിയ, അസ്യ, ഷൈജൽ എന്നിവരാണ് കാറിലുണ്ടായിരുന്നവർ. റോഡിൽ നിന്നും 200 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. താമരശ്ശേരിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന കാർ പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറ് മരത്തിൽ തങ്ങി നിൽക്കുകയാണുണ്ടായത്.
കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു.
ചുരത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.

