കുമ്പള.കുമ്പള റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക രീതിയിൽ നിർമിച്ച വിശ്രമ കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി.വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വിശ്രമ കേന്ദ്രത്തിന്റെ പ്രവൃത്തി കൂടി പൂർത്തീകരിച്ചിരിക്കുന്നത്. കുമ്പള റെയിൽവേ സ്റ്റേഷനിൽ ഘട്ടം ഘട്ടമായുള്ള വികസനം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം.
ഫ്ലാറ്റ് ഫോം ഉയർത്തലും നീളം കൂട്ടലും നേരത്തെ പൂർത്തിയാക്കിയതാണ്.
മറ്റു അറ്റകുറ്റ ജോലികളും പുരോഗമിക്കുകയാണ്.
കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് അനുവദിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രി കുമ്പള റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.
റെയിൽവേ അവഗണനയ്ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്ന സാഹചര്യത്തിലാണെന്നതും ശ്രദ്ധേയം.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, യാത്രക്കാരുടെ വർധനവും വരുമാനവും അനുസരിച്ച് സ്റ്റേഷനിൽ അടിസ്ഥാന വികസനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുമ്പള പഞ്ചായത്ത് ഭരണസമിതി ഇതുമായി ബന്ധപ്പെട്ട് റെയിൽവേ അധികാരികൾക്കും ജനപ്രതിനിധികൾക്കും നിരന്തരമായി നിവേദനം നൽകി വരുന്നുണ്ട്. മൊഗ്രാൽ ദേശീയവേദി ഇതുമായി ബന്ധപ്പെട്ട് കേരളപ്പിറവി ദിനത്തിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു.
കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര ബ്രഹ്മകലശ മഹോത്സവത്തിൽ സംബന്ധിക്കുന്നതിനായാണ് കേന്ദ്ര മന്ത്രി വി. മുരളീധരൻ ഫെബ്രുവരി 21ന് കുമ്പളയിൽ എത്തുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും,എകെഎം അഷ്റഫ് എംഎൽഎയും പരിപാടിയിൽ സംബന്ധിക്കുന്നുമുണ്ട്. അന്നേദിവസം റെയിൽവേ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതരെന്നാണ് പുറത്തു വരുന്ന വിവരം.
ഏക്കറുകണക്കിന് സ്ഥലസൗകര്യമുള്ള കുമ്പള സ്റ്റേഷന"സാറ്റലൈറ്റ്'' സ്റ്റേഷനാക്കി ഉയർത്തുന്ന കാര്യം പരിഗനയിലാണ്.

