ന്യൂഡല്‍ഹി.പിണറായി വിജയന്റെ മകള്‍ വീണ വിജയൻ്റെ കമ്പനിക്കെതിരേ
അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കുമായി സി.എം.ആര്‍.എല്‍ കമ്പനിക്കുള്ള ബന്ധം അന്വേഷിക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്. കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എക്‌സാലോജിക് കമ്പനി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.
മൂന്നംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ. ഗോകുല്‍നാഥ്. കമ്പനി വീണയുടെ കമ്പനിക്ക് നല്‍കിയ തുകയെക്കുറിച്ചായിരിക്കും അന്വേഷിക്കുക. നാലു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം നടക്കും. മൂന്നു സ്ഥാപനങ്ങളും നടത്തിയ ഇടപാടുകളും വിശദമായി അന്വേഷിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

