കുമ്പള.ദിന രാത്രങ്ങളെ ഭക്തി സാന്ദ്രമാക്കി,രണ്ട് ആഴ്ച നീണ്ടു നിന്ന ഇച്ചിലങ്കോട് പച്ചമ്പള മഖാം ഉറൂസിന് ഇന്ന് സമാപനമാകും.
മത പ്രഭാഷണത്തിൻ്റെ സമാപന ദിനമായ ഇന്നലെ ഉറൂസ് നഗരി ആളുകളെ കൊണ്ട് നിറഞ്ഞു. മത പ്രഭാഷണം കേൾക്കാനും ബാവാ ഫക്കീർ ദർഗാ ഷരീഫിൽ പുണ്യം കരസ്ഥമാക്കാനുമെത്തുന്ന ആയിരകണക്കിന് വിശ്വാസികൾ ആത്മസായുജ്യത്തോടെയാണ് മടങ്ങിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദക്ഷിണ കർണാടകയിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് വിവിധ ദിവസങ്ങളിലായി എത്തിയത്.
ഈ മാസം 4നായിരുന്നു ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.നാനാ ജാതി മതസ്ഥരും പ്രമുഖ വ്യക്തിത്വങ്ങളും പുണ്യം തേടിയെത്തിയിരുന്നു.
ബാവാ ഫഖീർ തങ്ങൾ ഇസ് ലാമിക പ്രബോധനത്തിനായി വന്ന് താമസിച്ച ഗുഹ ചരിത്ര സ്മാരകമായി ഇവിടെയുണ്ട്. ഏറെ പേരും ഗുഹക്കരികിൽ എത്തി ചരിത്രാന്വേഷണം നടത്തുന്നതും പതിവായിരുന്നു.
ഇന്ന് അര ലക്ഷത്തോളം പേർക്ക് അന്നദാനം നൽകുമെന്നാണ് സംഘാടകർ പറയുന്നത്.
ഇന്നലെ രാത്രി സ്ഥാപന സമ്മേളനം കാസർകോട് സംയുക്ത ജമാഅത്ത് ഖാസി പ്രെ.കെ.ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷനായി.
ഇച്ചിലങ്കോട് മുദരിസ് മൊയ്തീൻ സഹദി പ്രാർത്ഥന നടത്തി.
സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി.ഖത്തീബ് ഇർഷാദ് ഫൈസി, അൻസാർ ഷെരൂർ, അഡ്വ.അനസ്, ഹാരിസ് ദാരിമി, മുഹമ്മദ് അഷ്റഫ് അസ്ഹരി സംസാരിച്ചു.
ഇന്ന് രാവിലെ മൗലീദ് മജ്ലിസിന് കെ.എസ് അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും.

