സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ സജീവമായി പരിഗണിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ. സംസ്ഥാനത്ത് വന്ദേ ഭാരത് ട്രെയിനുകളടക്കം ഓട്ടം തുടങ്ങിയതിനു ശേഷവും ട്രെയിൻ ഗതാഗതത്തിൽ രൂക്ഷമായ പ്രശ്നങ്ങൾ തുടങ്ങിയതിനു പിന്നാലെയാണ് റെയിൽവേ ബോർഡ് നടപടി. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം പരിശോധിച്ച ശേഷമാണ് കേരള റെയിൽവേ വികസന കോർപ്പറേഷനുമായി ചർച്ച നടത്താൻ ദക്ഷിണ റെയിൽവേക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാൽ കേരളമൊട്ടാകെ മെട്രോ നിലവാരത്തിലുള്ള അതിവേഗ റെയിൽ ഗതാഗത്തിനുള്ള വഴിയാണ് തുറക്കുക.
രാജ്യതലസ്ഥാനത്തെ സമീപ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് പദ്ധതിയുടെ ആദ്യഘട്ടം അടുത്തിടെയാണ് ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഏകദേശം സമാനമായ പദ്ധതി യാണ് കെ-റെയിലിൻ്റെ സിൽവർലൈനും. തിരുവനന്തപുരം മുതൽ കാസർകോട് വരെ നാലുമണിക്കൂറിനുള്ളിൽ എത്തിച്ചേരാനുള്ള ഗ്രീൻഫീൽഡ് റെയിൽവേ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തത്. എന്നാൽ ഭൂമിയേറ്റെടുപ്പിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ഡിപിആറിന് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.
70,000 കോടിയോളം മുതൽമുടക്കുള്ള പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ പിന്തുണയും കേരള സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
അതേ സമയം സിൽവർ ലൈൻ വീണ്ടും പൊടി തട്ടിയെടുത്താൽ ഉണ്ടായേക്കാവുന്ന ജനരോഷം തണുപ്പിക്കാൻ ഏത് തരത്തിൽ നീങ്ങണമെന്ന ചർച്ചകൾ അണിയറയിൽ ആരംഭിച്ചതായാണ് വിവരം.

