വൈകി ഓടിക്കൊണ്ടിരിക്കുന്ന മുംബൈ കുർള-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, വന്ദേ ഭാരതിനായി പിടിച്ചിട്ടിരിക്കുന്നു
മംഗളൂരു-കാസർകോട്.
ദീർഘദൂര ട്രെയിനുകൾ ക്രോസിങിനായി വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം പിടിച്ചിടുന്നത് ട്രെയിൻ യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
"വന്ദേ ഭാരത്'' ട്രെയിൻ സർവീസ് ആരംഭിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ദീർഘദൂര ട്രെയിനുകൾ പിടിച്ച് ഇടാൻ തുടങ്ങിയത്.
നേരത്തെ "രാജധാനി'' എക്സ്പ്രസിനായിരുന്നു ക്രോസിങിനായി വണ്ടികൾ പിടിച്ചിട്ടിരുന്നത്.
ഇതേ തുടർന്ന് ട്രെയിനുകൾ 2മണിക്കൂർ മുതൽ 5മണിക്കൂർ വരെ വൈകിയാണ് ഓടുന്നതും, സ്റ്റേഷനുകളിൽ എത്തുന്നതും.
ഇതു വഴി അത്യാവശ്യ യാത്രക്കാരാണ് ബുദ്ധിമുട്ട് നേരിടുന്നത്.
ടിക്കറ്റിൽ കാണിച്ചത് പ്രകാരം ഈ അടുത്ത കാലതൊന്നും ട്രെയിനുകൾ കൃത്യ സമയത്ത് സ്റ്റേഷനുകളിൽ എത്താറില്ല. വിമാനത്താവള യാത്രക്കാർ, ആശുപത്രികളിൽ എത്തേണ്ട രോഗികൾ, വിദ്യാർഥികൾ, വ്യാപാര ആവശ്യങ്ങൾ പോകുന്നവർ ഇങ്ങനെ ദുരിതത്തിൽ പെടുന്നവരുടെ പട്ടിക നീളുന്നു.
വൈകി ഓടുന്നത് കാരണം സഹികെട്ട യാത്രക്കാർ പലപ്പോഴും പിടിച്ചിടുന്ന സ്റ്റേഷൻ മാസ്റ്റരോട് തട്ടികയറി രോഷം തീർക്കാറാണ് പതിവ്. റെയിൽവേ വികസത്തിലും, വരുമാന വർദ്ധനവിലും ഊറ്റം കൊള്ളുന്ന റെയിൽവേ യാത്രക്കാരുടെ ദുരിതം കാണാതെ പോകുന്നുവെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ റെയിൽവേ മന്ത്രാലയവും, ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയും നിരക്ക് കൂടുതലുള്ള "വിഐപി'' ട്രെയിനുകൾ(വന്ദേ ഭാരത് പോലുള്ളവ) അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഫലത്തിൽ ഭാവിയിൽ രാജ്യത്ത് സാധാരക്കാർക്ക് ചെറിയ നിരക്കിലുള്ള ദീർഘദൂര തീവണ്ടി യാത്ര അന്യമാകുമെന്നാണ് വിലയിരുത്തൽ.

