ഉപ്പള.മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാവികസന സമിതി നാൽപ്പത് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ നേടിയെടുത്ത ഭാഷാ ന്യൂന പക്ഷ വിദ്യാലയങ്ങളിലെ മലയാള പഠനത്തിനു ബാലാരിഷ്ടതകൾ ഒഴിഞ്ഞിട്ടില്ല. 2021 - ലെ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നമ്പർ ജി.ഒ ( ആർ.ടി )1864/21/ എം തിയ്യതി 22.02.2021 പ്രകാരം ജില്ലയിലെ 85 ഭാഷാ ന്യൂനപക്ഷ വിദ്യാലയങ്ങളിൽ മലയാള പഠനത്തിനു ഉത്തരവിറങ്ങി . സമിതിയുടെ പേരുവെച്ചതാണ് ഉത്തരവ്.കേരള പിറവിക്കു ശേഷം ഇറങ്ങിയ മലയാള പഠന ഉത്തരവ് ജില്ലയിലെ മലയാള സ്നേഹികളും ഭാഷാ ന്യൂനപ ക്ഷങ്ങളും ഏറെ സ്വാഗതം ചെയ്തതാണ്. ഒരു അധ്യാപകന് അഞ്ച് വിദ്യാലയങ്ങളുടെ ചുമതല നൽകിയാണ് പഠനം ആരംഭിച്ചത്. ഇതിലേക്കായി ഇരുപത് അധ്യാപകരെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ നിയമിക്കുകയും ചെയ്തു. വൊർകാടി പോലുള്ള പഞ്ചായ ത്തുകളിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും മാനേജർമാരുടെയും നേതൃത്വത്തിൽ അധ്യാപകർക്ക് വമ്പിച്ച വരവേൽപ്പുകളും നൽകി.
ഇപ്പോൾ അയ്യായിരത്തോളം വിദ്യാർഥികൾ ഒന്ന്, രണ്ട് ക്ലാസു കളിലായി മലയാളം പഠിക്കുന്നു .
എന്നാൽ അധ്യായന വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽകെ പാഠ പുസ്തകം ഇനിയും എത്തിയിട്ടില്ല.
മായിപ്പാടി ഡയറ്റ് നൽകിയ മൊഡ്യൂൾ മാത്രമാണ് അധ്യാപകരുടെ അവലംബം. പാഠപുസ്തകത്തിൻ്റെ മാതൃക തയ്യാറാക്കി ടെക്സ്റ്റ് ബുക്ക് ഓഫീസർക്ക് നൽകിയതായി എസ്.സി.ഇ.ആർ. ടി വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഡയറക്ടർ ലറ്റർ നമ്പർ പ്രോഗ്രാം 1 / 4964 / 22 തിയ്യതി 23.8. 22 പ്രകാരം മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി പ്രസിഡൻ്റിനെ അറിയിച്ചിട്ട് രണ്ട് വർഷം തികയുന്നു. എന്നിട്ടും ഇതുവരെ പുസ്തകം അച്ചടി ആരംഭിച്ചിട്ടില്ല. ഇതോടെ 2024 ജൂൺ മാസം പുസ്തകമില്ലാതെ മൂന്നാം ക്ലാസ് ആരംഭിക്കാൻ പോവുകയാണ് .
പാഠ പുസ്തകം അടിയന്തിരമായി എത്തിക്കാൻ ഇടപെടണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി , ജില്ലയിലെ എം.എൽ. എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ കലക്ടർ എന്നിവരോട് മഞ്ചേശ്വരം താലൂക്ക് ഭരണ ഭാഷാ വികസന സമിതി ഭാര വാഹികളായ എം.കെ അലി മാസ്റ്റർ,എസ് വിനായകൻ മാസ്റ്റർ , അബ്ബാസ് ഓണന്ത എന്നിവർ അഭ്യാർത്ഥിച്ചു.

