കുമ്പള.മൊഗ്രാൽ ടൗണിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതിൽ ആശങ്ക.
പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മുമ്പ് ഇത്തരം സന്ദർഭങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ ഓടിയെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ സേവന മികവ് തെളിയിച്ച ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് വിരമിച്ചതോടെയാണ് ആരോഗ്യവകുപ്പിന് കുമ്പളയിൽ നാഥനില്ലാത്ത അവസ്ഥ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
പ്രായമായവർക്ക് പിടിപെടുന്ന മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്നത് ജീവന് തന്നെ ഭീഷണിയാവുന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മൊഗ്രാലിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം വീടുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുമോയെന്ന ഭീതിയും നിലനിൽക്കുന്നു.
സന്നദ്ധസംഘടനാ പ്രവർത്തകർ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുന്നുണ്ടെങ്കിലും, ആവശ്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി.
മഞ്ഞപ്പിത്തം പടരാനുണ്ടായ കാരണങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും, ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനും ജില്ലയിലെ ആരോഗ്യവകുപ്പിന്റെ സേവനം അടിയന്തിരമായി ലഭ്യമാക്കണമെന്ന് ദേശീയവേദി ആവശ്യപ്പെട്ടു.


