കുമ്പള.പൊതു ഇടങ്ങിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ തടവ് അടക്കമുള്ള കടുത്ത ശിക്ഷ ലഭിക്കുമെന്നിരിക്കെ കുമ്പള പഞ്ചായത്ത് പരിധിയിലെ ഗ്രാമീണ റോഡരികിലും, നാട്ടുവഴികളിലു മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.
ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിൽ എത്തി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എടുത്ത് പോകുന്നുണ്ടെങ്കിലും, ഇത്തരം വളണ്ടീയർമാർക്ക് നൽകാതെ
പല വീടുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നതായുള്ള വ്യാപക പരാതികൾ ഉയർന്നിട്ടും ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനകൾ കർശനമാക്കാനോ, ബോധവൽക്കരണം നടത്താനോ തയ്യാറാവുന്നില്ലെന്ന വിമർശനവുമുണ്ട്.
കുമ്പള ടൗണിന് സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കുള്ള(സിഎച്ച്സി) അനിൽ കുംബ്ലെ റോഡിന് സമീപത്ത് മാലിന്യ കൂമ്പാരമാണുള്ളത്.
ഹരിത കർമ്മ സേന കുമ്പളയിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും,വീടുകളിൽ നിന്നും രണ്ടാഴ്ചയിൽ ഒരിക്കൽ മാലിന്യം ശേഖരിക്കുമ്പോഴാണ് ഇതിന്റെ ഭാഗമാകാതെ റോഡിനു സമീപം മാലിന്യം വലിച്ചെറിയുന്നത്. മൊഗ്രാൽ റഹ്മത്ത് നഗറിലെ കലുങ്കിനടിയിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. ഇവിടങ്ങളിൽ രാത്രിയുടെ മറവിലാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് പരിസരവാസികൾ പറയുന്നു,
മാലിന്യ വിഷയത്തിൽ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് വ്യാപകമായ അധികാരങ്ങളാണ് നിയമ വേദഗതിയിലൂടെ സർക്കാർ നൽകിയിരിക്കുന്നത്. തെറ്റായ പ്രവൃത്തി ചെയ്യുന്നതിൽ നിന്നും വ്യക്തികളെ പിന്തിരിപ്പിക്കുന്നതിന് അതിനനുസരിച്ചുള്ള ഗൗരവമേറിയ പിഴ ഈടാക്കേണ്ടതാണെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നുമുണ്ട്. അതേസമയം ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് തദ്ദേശ സേവനവും ഓർഡിനൻസിൽ നിഷേധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നടപടി കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതിനിടെ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് കഴിഞ്ഞ മാസം കുമ്പള പഞ്ചായത്തിന് തന്നെ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഡ്ഫോസ്മെന്റ് സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തിയിരുന്നു.
മാലിന്യ സംസ്കരണ കേന്ദ്രമായ എംസിഎഫിന് പുറത്ത് പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതുമായി ബന്ധപ്പെട്ടതാണ് പിഴ ചുമത്തിയത്. അന്നേദിവസം നിരവധി കെട്ടിടങ്ങൾക്കും പിഴ ചുമത്തിയിരുന്നു. ഇക്കാര്യത്തിൽ പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം എൻഫോസ്മെന്റ് സ്ക്വാഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

