കുമ്പള.വേനൽ മഴ ലഭിക്കാതെ കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചൂട് കൂടുന്നു.
ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
ചൂടിന്റെ കാഠിന്യം വർധിച്ചതോടെ ജില്ലയിൽ കുട്ടികൾക്കിടയിൽ വ്യാപനമാകുന്ന ചൂടുകുരുവിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ചെറിയ കുട്ടികളെ ഒരുകാരണവശാലും രാവിലെ 10 മുതൽ വൈകിട്ടു 4 വരെ വീട്ടിൽ നിന്ന് പുറത്തിറക്കരുത്. രണ്ടോ,മൂന്നോ പ്രാവശ്യം ശരീരത്തിലെ വിയർപ്പ് ഒഴിവാക്കാൻ കുട്ടികളെ കുളിപ്പിക്കണം. വൃത്തിയായി ശരീരം സംരക്ഷിക്കണം. കുരു പ്രത്യക്ഷപ്പെട്ട കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കുകയും വേണം.
ചൂടുകാരണം ശരീരത്തിൽ ഉണ്ടാകുന്ന വിയർപ്പും, ചൊറിച്ചിലും കാരണമാണ് ചൂട് കുരു പ്രത്യക്ഷപ്പെടുന്നത്. ഇത് കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണ്. ഇത്തരം കുട്ടികളെ അധികം വെയിൽ ഏൽക്കാതെ നോക്കണം.മണ്ണുള്ള സ്ഥലങ്ങളിൽ കളിക്കാനും വിടരുത്. രോഗലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യ പരിശോധനയ്ക്ക് തന്നെ കുട്ടികളെ വിധേയമാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.

