മൊഗ്രാൽ. തീരപരിപാലന നിയമ(സി.ആർ.സെഡ്) ത്തിൽ ഇളവുകൾ വന്നതോടെ തീരത്തേക്ക് വ്യവസായ സംരംഭകരുടെ ഒഴുക്ക്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, തീരദേശ പരിപാലന അതോറിറ്റിയും നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് വ്യവസായ പദ്ധതികളുമായി സംരംഭകർ എത്തുന്നത്.
കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ തീരത്തോട് ചേർന്ന് ഇതിനോടകം തന്നെ നിരവധി സ്വകാര്യ റിസോർട്ടുകളാണ് പ്രവർത്തനം തുടങ്ങിയത്. വിവാഹ പാർട്ടികളും, സൽക്കാരങ്ങളുമൊക്കെ കൂടുതലും റിസോർട്ടുകളിലാണ് ഇപ്പോൾ നടന്നുവരുന്നത്.
കുമ്പള കോയിപ്പാടി -കൊപ്പളം തീരദേശ റോഡ് സൗകര്യവും, വിശാലമായ കടൽത്തീരവും മറ്റും ഇതിന് അനുകൂല സാഹചര്യമാണ്.
ഇത്തരത്തിലുള്ള വ്യവസായ സംരംഭകർക്ക് ടൂറിസം വകുപ്പിന്റെ പിന്തുണയുമുണ്ട്.
സംസ്ഥാനത്തെ ടൂറിസം മേഖലകളിൽ ഇതിനായി ടൂറിസം വകുപ്പ് നിക്ഷേപ സംഗമങ്ങളും മറ്റും നടത്തിവരികയാണ്. ഈയിടെ ജില്ലാ പഞ്ചായത്ത് ഇത്തരത്തിൽ തീരമേഖലകളിൽ വികസനം സാധ്യമാക്കുന്നതിന് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുമെന്നും അറിയിച്ചിരുന്നു.
മൊഗ്രാൽ നാങ്കി തീരദേശ മേഖലയിൽ ചെമ്മീൻ കൃഷി അടക്കമുള്ള സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
ഇതുവഴി തീര മേഖലയിൽ വലിയ വികസന സാധ്യതകൾക്കാണ് വഴി തുറക്കുന്നത്.
മൊഗ്രാൽ കടൽത്തീരം ടൂറിസം വികസനത്തിന് അനുയോജ്യമായ പ്രദേശമാണ്. വിശാലമായ കടൽത്തീരവും, വൈകുന്നേരങ്ങളിൽ ഉദയാസ്തമനം കാണാനുള്ള സഞ്ചാരികളുടെ ഒഴുക്കും, കുടുംബ സംഗമങ്ങളുമൊ ക്കെയായി നൂറുകണക്കിനാളുകളാണ് ദിവസേന കടൽത്തീരത്തെ ത്തുന്നത്.
മൊഗ്രാൽ തീരത്തെ ടൂറിസം പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ജനപ്രതിനിധികൾക്കും, വകുപ്പ് മേധാവികൾക്കും, ജില്ലാ പഞ്ചായത്തിനും വിവിധ സന്നദ്ധ സംഘടനകൾ നിവേദനങ്ങളടക്കം നൽകിയിരുന്നു.
ടൂറിസം വകുപ്പ് അധികൃതർ പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തിരുന്നു.

